Tuesday 6 July 2010

ഫുട്ബോളും ഷാജിയും ചില തത്വങ്ങളും


കേരളം മുഴുവന്‍ ഫുട്ബോള്‍ ജ്വരം ആണല്ലോ. എല്ലാ കവലകളികും മരക്കൊമ്പുകളിലും ഫുട്ബോള്‍ ആരാധകര്‍ബോര്‍ഡുകള്‍ ഉയര്‍ത്തിയിരിക്കുന്നു. ബ്രസീല്‍ ഫാന്‍സ്‌, അര്‍ജെന്റിന ഫാന്‍സ്‌,ഇംഗ്ലണ്ട് ഫാന്‍സ്‌, ഉലക്കെടെമൂട് ഫാന്‍സ്‌-അങ്ങനെ കുറെ ഫാന്‍സ്‌ അസ്സോഷ്യഷനുകളും പൊട്ടി മുളച്ചു. 'കളികളത്തില്‍ കാക്കയ്ക്ക് എന്ത്കാര്യം','മെസ്സിയുടെ മുകളില്‍ ഒരു കാക്കയും പറക്കില്ല', 'ആയിരം മെസ്സിക്ക് അര കാക്ക', 'കാക്ക കുളിച്ചാല്‍മെസ്സിയവില്ല '- എന്നിങ്ങനെ പോകുന്നു ഓരോ വാചകങ്ങള്‍.അങ്ങ് ദക്ഷിണ ആഫ്രികയില്‍ നടക്കുന്ന കോലാഹലത്തിനു ഇവിടെ എന്തിനു എത്ര ബഹളം ഉണ്ടാക്കുന്നു എന്ന് ഷാജി ചിന്തിച്ചു. ഇവന്മാരുടെയോന്നും അമ്മായിമാരുടെ മക്കളല്ലലോ മെസ്സിയും കക്കയുമൊക്കെ. അതിനിടെ, ബൂര്‍ഷ്വാ ടീമുകള്‍ ആയ അമേരിക്കയും ഇന്ഗ്ല്ണ്ടും രണ്ടാം റൌണ്ടില്‍ കയറിയപ്പോള്‍, ചില സഖാക്കള്‍ നാട്ടില്‍ കരി ദിനം ആചരിക്കുനതിനെ പറ്റി ആലോചിച്ചു. ലംപാര്ടിന്റ്റെയും(Lampard) ടോനോവന്റ്റെയും (Donovan) കോലങ്ങള്‍ കത്തിച്ചു. പിന്നെ മാര്‍ക്സിന്റെ മാതൃഭൂമി ആയ ജര്‍മ്മനി ഇന്ഗ്ലാണ്ടിനെയും, ആഫ്രികന്‍ ടീം ഘാനസാമ്രജ്യത്വശക്തിയായ അമേരിക്കയെയും തോല്പിച്ചപ്പോള്‍ അവര്‍ പടക്കംപൊട്ടിച്ചു ആഘോഷിച്ചു. ബഹളത്തില്‍ ഷാജിയും അറിയാതെ പങ്കു ചേര്‍ന്ന് പോയി.

പക്ഷെ,സാധാരണ ആളുകള്‍ കാണുന്നത് പോലെ, കൂകി വിളിച്ചും, തെറി പറഞ്ഞും,തല്ലുണ്ടാക്കിയും തര്ര്‍ക്കിച്ചും ഒന്നും അല്ല ഷാജി കളി കണ്ടത്. അത് പോലത്തെ അലമ്പ് പരിപാടിയൊന്നും ഷാജി ചെയ്യില്ല. ഒന്നുമില്ലെങ്കിലും, നമ്മുടെ ഷാജി ഒരു അറിയപ്പെടുന്ന മഹാന്‍ അല്ലെ. വളരെ താത്വികം ആയി ആണ് ഷാജി കളികള്‍ കണ്ടത്. ഒരുകൈ കൊണ്ട് കഷ്ടപ്പെട്ട് വളര്‍ത്തിയ ബുള്‍ഗാന്‍ താടി തടവികൊണ്ടും ,മറു കൈ കൊണ്ട് ദിനേശ് ബീഡി പുകച്ചും ഷാജി ഫുട്ബോള്‍കളിയുടെ സൈദ്ധാന്തിക വശങ്ങളെ പറ്റി ഗഹനമായി ആലോചിച്ചു. പക്ഷെ തന്റ്റെ നിരീക്ഷണങ്ങള്‍ കൂടെയുള്ളഅലവലാതികളുമായി പങ്കു വച്ചപ്പോള്‍ അവര്‍ക്ക് കലി വന്നു. "കൂടുതല്‍ തൊള്ള തുറന്നാല്‍ നിന്റെ ഡ്യൂപ്ലിക്കേറ്റ്‌ ബുള്‍ഗാന്‍ താടി ഞങ്ങള്‍ കത്തിക്കും. അവന്റെ ഉലക്കെടെ മൂട്ടിലെ ഒരു മാങ്ങ തൊലി സിദ്ധാന്തം."

ഇതായിരുന്നു പ്രതികരണം. ഇതില്‍ മനം തകര്‍ന്ന ഷാജി, തന്റ്റെ തത്വങ്ങള്‍ നിങ്ങളുമായി പങ്കു വയ്ക്കുകയാണ്. ഷാജിക്കറിയാം, ഇന്റെര്‍നെറ്റിലെ മലയാളികള്‍ സംസ്കാരം ഉള്ളവര്‍ ആണെന്ന്. അതുകൊണ്ടാണ് അത് ഈ ബ്ലോഗില്‍ പങ്കു വയ്ക്കുന്നത്.

ആദ്യ റൗണ്ടിലെ കളികള്‍ കണ്ടപ്പോള്‍ ഷാജിക്ക് ഒരു ബുദ്ധി തോന്നി. താരത്യമേന ദുര്‍ബലരായ ടീമുകള്‍ ശക്തരായടീമുകള്‍കെതിര അവലംബിക്കുന്ന പ്രധിരോധ തന്ത്രത്തെ ഒന്ന് കൂടി മെച്ചപെടുത്താം എന്ന് ഷാജിക്ക് തോന്നി. ഷാജിയുടെ ഐഡിയ ഇതായിരുന്നു. എല്ലാ പത്തു കളിക്കാരും ഒരു വൃതതിന്റ്റെ ആകൃതിയില്‍ നിന്ന് കൊണ്ട്പന്തിനെ വലം വയ്ക്കുക. എന്നിട്ട് വൃത്താകൃതിയില്‍ തന്നെ മുന്നോട്ടു നീങ്ങുക. പന്തിനേയും അത് പോലെ മുന്നോട്ടു നീക്കുക . കൈകള്‍ കോര്‍ത്ത്‌ പിടിച്ചു കൊണ്ട് വേണമ് മുന്നേറാന്‍. എതിര്‍ ടീമിന് തകര്‍ക്കാനാവാത്തപ്രധിരോധമതില്‍. എങ്ങനെയുണ്ട്?


പക്ഷെ ഇത് കേട്ടപ്പോള്‍ എല്ലാവരും ഷാജിയെ കളിയാക്കി. ഇതെന്താ ഫുട്ബോള്‍ ഗ്രൗണ്ടില്‍ തിരുവാതിര
കളിയോ?
ഷാജിക്കത് സഹിച്ചില്ല. എന്താ പ്രശ്നം? ഇതു ഫുട്ബോള്‍ നിയമത്തിനു എതിരല്ലലോ?ഇറ്റലി ടീമിന് 'താക്കോല്‍ പൂട്ട്‌' എന്നറിയപ്പെടുന്ന കാട്ടെനാചിയൊ(cattenaccio) ശൈലിയില്‍ കളിക്കമെങ്ങില്‍, എന്തു കൊണ്ട് ഈ പറയുന്ന തിരുവാതിര ശൈലിയില്‍ കളിച്ചു കൂടാ? ഷാജിക് മനസ്സിലാവുന്നില്ല.

ഷാജിക്ക് വളരെയധികം ഇഷ്ടപെട്ട മറ്റൊരു കളിയായിരുന്നു ഇന്ഗ്ലാണ്ടിന്റ്റെയും ജെര്‍മനിയുടെയും രണ്ടാം റൌണ്ട് മാച്ച്. കളിയുടെ സൌന്ദര്യതിനെക്കാള്‍ ഉപരി, ഷാജിയെ ആകര്‍ഷിച്ചത് കളിയില്‍ പ്രകടമായ ചില തത്വശാസ്ത്രപരമായ വെളിപാടുകള്‍ ആയിരുന്നു. ചരിത്രം നീതിമാനായ ഒരു ന്യായധിപനാണ്. ചരിത്രത്തിന്റെ പിഴവുകള്‍ക്ക് ചരിത്രം തന്നെ പ്രതിക്രിയ ചെയ്യും. കുറച്ചു കാല താമസം ഉണ്ടാകും എന്നേയുള്ളൂ. പ്രപഞ്ച സത്യം ഷാജിക്ക് വെളിവായത്, കളിയുടെ മുപ്പത്തിയെട്ടാം മിനുട്ടില്‍, ഇംഗ്ലണ്ട് ഫോര്‍വേഡ് ഫ്രാങ്ക് ലംപര്ദ് അടിച്ച ഗോള്‍ നിഷേധിക്കപെട്ടപ്പോഴാണ്. ക്രോസ് ബാറില്‍ തട്ടി അകത്തേക്ക് കയറി ബോള്‍, ഗോള്‍ ലൈന്‍ കടന്നു എന്ന് വ്യക്തമായിരുന്നു എങ്കിലും, റഫറി ഗോള്‍ അനുവദിച്ചില്ല. ഇതു സംഭവിച്ചപ്പോള്‍, മുപ്പത്തിനാല് വര്‍ഷങ്ങള്‍ മുമ്പ് സംഭവിച്ച ഒരു പിഴവിന് പരിഹാര ക്രിയ ചെയ്യപെടുകയായിരുന്നു.


രംഗം 1966 ലോക കപ്പ്‌ ഫൈനല്‍. വേദി ലണ്ടനിലെ വെംബ്ലി stadium.എതിരാളികള്‍ വീണ്ടും ജെര്‍മനിയും ഇന്ഗ്ലാണ്ടും.മുഴുവന്‍ സമയ കളിയുടെ അവസാനം ഇരു ടീമുകളും 2-2 എന്ന നിലയില്‍ നില്‍ക്കുന്നു. എക്സ്ട്രാ ടൈമിലെ പതിനൊന്നാം മിനിറ്റില്‍ , ഇംഗ്ലണ്ട് ഫോര്‍വേഡ് ജെഫ്ഫ് ഹേര്സ്റ്റ്(geoff hurst) തൊടുത്ത ഷോട്ട്, ക്രോസ് ബാറില്‍ തട്ടി താഴേക്കു വന്നതിനു ശേഷം ഗോളി ക്ലിയര്‍ ചെയ്തു. അത് ഗോള്‍ ലൈന്‍ കടന്നു എന്ന് റഫറി വിധിച്ചു. വളരെ സംശയാസ്പദകമായ സാഹചര്യത്തില്‍ ഗോള്‍ അനുവധിക്കപെട്ടു.വളരെയധികം വിവാദപരമായ ഗോള്‍ ഇരു രാജ്യത്തിലെയും ഫുട്ബോള്‍ പ്രേമികള്‍ക്ക് മറക്കാനായില്ല. രംഗത്തിന്റെ ഒരു പുനരാവര്‍ത്തനം ആയിരുന്നു മുപ്പത്തിനാല് വര്‍ഷങ്ങള്‍ക്കു ശേഷം ദക്ഷിണ ആഫ്രിക്കയിലെ ബ്ലൊമ്ഫൊന്ടെഇനില്(bloemfontein) നടന്നത്. ജെര്‍മന്കാര്‍ക്ക് വൈകി വന്ന മധുര പ്രതികാരം. "Revenge is a dish which is best served cold" എന്ന മാറിയ പുസോയുടെ(Maria Puzo) വാചകം ഷാജിക്ക് ഓര്‍മ്മ വന്നു.

ഹോളണ്ട് ബ്രസീലിനെ തോല്പ്പിച്ചപ്പോഴും ഇത് പോലത്തെ ഒരു കാവ്യ നീതി ഷാജിക്ക് അനുഭവപെട്ടു. 1994 ലോകകപ്പില്‍ ക്വാര്ടരിലും1998 ലോകകപ്പില്‍ സെമിയിലും തങ്ങളെ തകര്‍ത്ത ബ്രസീലിനെ ഹോളണ്ട് ആധികാരികമായി പരാജയപെടുതിയപ്പോള്‍, ഷാജിയുടെ മനസ്സിലും ഓറഞ്ച് പൂക്കള്‍ വിടര്‍ന്നു. ബോറന്‍ ബ്രസീലുംഅലമ്പന്‍ അര്‍ജെന്റിനയും അടുത്തടുത്ത ദിനങ്ങളില്‍ നാട്ടിലേക്ക് വണ്ടി കയറിയപ്പോള്‍ ഷാജി മനസ്സില്‍ അറിയാതെപറഞ്ഞു പോയി
"ഹോ, എന്തൊക്കെയായിരുന്നു!!മെസ്സി, കാക്ക, മറഡോണ....അവസാനം പവനായി ശവമായി"

ഇത് കേട്ടപ്പോള്‍, ബ്രസീല്‍ ഫാന്‍സും അര്‍ജെന്റിന ഫാന്‍സും ഒരുമിച്ചു നമ്മുടെ ഷാജി അണ്ണനെ നല്ല പോലെകൈകാര്യം ചെയ്തു. അവരെ കുറ്റം പറയാനും വയ്യ. അടിച്ചുമാറ്റിയും പണയം വെച്ചും കിട്ടിയ കാശ് കൊണ്ട് കെട്ടിപൊക്കിയ ഫ്ലെക്സ് ബോര്‍ഡും മറ്റും വെറുതെ ആയല്ലോ എന്നാ വിഷമത്തില്‍ ഇരിക്കുമ്പോഴാണ്, ഒരു അലവലാതി ഡയലോഗ് അടിക്കുന്നത്.




പക്ഷെ അത് കൊണ്ടൊന്നും ഷാജി പിന്മാറില്ല. ഫുട്ബോളിനെ താത്വവല്കരിക്കുക എന്നാ തന്റെ മഹനീയ ദൌത്യത്തില്‍ നിന്ന് പുള്ളി പിന്തിരിഞ്ഞില്ല. ബുള്‍ഗാന്‍ താടിക്ക് കട്ടി കൂടി. ഷാജിയുടെ തല കനവും കൂടി. പുള്ളിയുടെ തത്വങ്ങളുടെ കനവും കൂടി.

ഷാജി കഷ്ടപ്പെട്ട് ചിന്തിചെടുത്ത 'ചരിത്രതിന്റ്റെ കാവ്യനീതി' എന്നാ ആശയത്തെ അപ്പാടെ തകര്‍ത്തു കളഞ്ഞതയിരുന്നു ഘാനയും ഉരുഗ്വയും തമ്മില്‍ നടന്ന ക്വാര്ട്ടെര്‍ മത്സരം.ഇരു ടീമുകളും 1-1 എന്ന അവസ്ഥയില്‍ നില്‍കുമ്പോള്‍, ഘാന കളിക്കാരന്‍ അടിച്ച ഷോട്ട് ഉറുഗ്വേ കളിക്കാരന്‍ ലുഇസ് സുഅരെസ്(Luis Suarez) കൈ കൊണ്ട് തടുത്തു. ഗോളിയെ കടന്നു പോയ പന്ത് ഉറപ്പായിട്ടും ഗോള്‍ വലയില്‍ പ്രവേശിക്കുമായിരുന്നു. കളിയുടെ അവസാന നിമിഷത്തിലാണ് ഇത് നടന്നത് എന്ന് ഓര്‍ക്കണം.
പക്ഷെ ഫുട്ബോളിനും നിയമങ്ങള്‍ ഉണ്ടല്ലോ. നിയമങ്ങള്‍ക്കു പരിമിധികള്‍ ഉണ്ടല്ലോ.പഴുതുകള്‍ ധാരാളം ഉണ്ടല്ലോ.സുഅരെസിനു റെഡ് കാര്‍ഡ്‌ കിട്ടി. ഘാനയ്ക്കു പെനല്ടിയും. പക്ഷെ അസമോവ ഗ്യാന്‍(Asamovah Gyan) എടുത്ത ഷോട്ട് ഗോള്‍ ആയില്ല.

"ഇതെന്തു നീതി. അന്യായം!അസഹ്യമായ അന്യായം!!" ഷാജി വികാരവിക്ഷോഭിതനായി. തുടര്‍ന്ന് നടന്ന പെനാല്‍ടി ഷൂട്ട്‌ ഔട്ടില്‍ ഘാനയ്ക്കു അര്‍ഹമായ വിജയം സംഭവിക്കും എന്ന് ഷാജി പ്രതീക്ഷിച്ചു. പക്ഷെ, വിധിയുടെ ക്രൂരമായ ഫലിതത്തിനു ഘാന പാത്രമായി. അവര്‍ തോറ്റു. ഷാജി തകര്‍ന്നു.

ഇത് ഷാജിക്ക് ഒട്ടും അന്ഗീകരിക്കാനയില്ല. ഇതിലും പ്രകടമായ അനീതികള്‍ക്കു സ്വന്തം ജീവിതത്തില്‍ സാകഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും, ഫുട്ബള്ളില്‍ ഇത്തരം ചതികള്‍ ഷാജി പ്രതീക്ഷിചില്ല.മനുഷ്യരുള്ളയിടതെല്ലാം ചതിയും അസംബന്ധവും സ്വാഭികമാണെന്ന് പുള്ളിക്ക് തോന്നി. ഘാനയോടോപ്പും ഷാജിയും അന്ന് വിലപിച്ചു. ഉറുഗ്വയെ ശപിക്കുകയും ചെയ്തു. മൂന്ന് നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഘാന ഉറുഗ്വയെ ഇത് പോലെ തോല്പ്പിക്കുമായിരിക്കും.ജെര്‍മനിയുടെ കാര്യത്തില്‍ നടന്ന പോലെ. ഇന്ത്യന്‍ ന്യായവ്യവസ്ഥ പോലെ, മടിയനായ ഒരു നീതിമാനയിരിക്കും ചരിത്രം.

എന്തായാലും ഷാജിയുടെ ശാപം ഏറ്റു. സെമി ഫൈനലില്‍ ഹോളണ്ട് ഉറുഗ്വയെ എടുത്തിട്ട് അലക്കി. 'ദൈവത്തിന്റെ പുതിയ കൈയാണ്' തന്റേതു എന്ന് വീമ്പു മുഴക്കിയ സുഅരെസിനു കളിക്കാനും പറ്റിയില്ല. ആകെപ്പാടെ ഉറുഗ്വേ ടീമില്‍ ഡിയേഗോ ഫോര്‍ലാന്‍(Diego Forlan) മാത്രമേ കളിക്കുന്നുണ്ടയിരുനുള്ളൂ. ബാക്കിയെല്ലാവരും ഗ്രൗണ്ടില്‍ വാഴ നട്ടു കൊണ്ടിരിക്കുകയായിരുന്നു. രോബ്ബനും(Robben) ഷ്നെഇയ്ദെരുമ്(Sneijder) തിമിര്‍ത്തു കളിക്കുന്ന ഹോളണ്ടിന് മുന്നില്‍, ഫോര്‍ലാന്‍ ഒറ്റയ്ക്ക് എന്ത് ചെയ്യാന്‍. സഹകരിക്കാന്‍ ആരുമില്ലാത്തത്‌ കൊണ്ടായിരിക്കും ഫോര്‍ലാന്‍ ഒറ്റയ്യ്ക് ഗോളടിക്കാന്‍ നോക്കിയത്. അത് ഫലിക്കുകയും ചെയ്തു. പക്ഷെ അത് പോരായിരുന്നു ഓറഞ്ച് പടയുടെ മുന്നില്‍ പിടിച്ചു നില്‍കാന്‍.

'കളിക്കളത്തില്‍ തോറ്റതിനു നീരളിയോടു' എന്ന് പറയുന്നത് പോലെയായിരുന്നു സെമി ഫൈനല്‍ കഴിഞ്ഞപ്പോള്‍ ഷാജിയുടെ പ്രതികരണം. കളി തുടങ്ങുന്നതിനു മുമ്പ്, ജെര്‍മനിയിലെ ഒരു നീരാളി പോള്‍(Octopus Paul), ജെര്‍മനി തോല്‍ക്കുമെന്ന് പ്രവചിച്ചത്രേ. നീരാളി നേരെത്തെ നടത്തിയ പ്രവചനങ്ങള്‍ എല്ലാം ഫലിച്ചു. ജെര്‍മനി സെര്‍ബിയയോട് തോല്‍ക്കുമെന്ന് വരെ നീരാളി മോന്‍ പ്രവചിച്ചു. അതിനു ശേഷം ജെര്‍മനിയുടെ എല്ലാ വിജയങ്ങളും ശരിയായി തന്നെ പ്രവചിച്ചു. അത് കൊണ്ട്, സെമി മത്സരത്തിനു മുമ്പ് നടത്തിയ പ്രവചനം കേട്ടപ്പോള്‍ ജര്‍മ്മന്‍ ഫാന്‍സ്‌ മുഴുവന്‍ നിരാശരായി. പക്ഷെ നമ്മുടെ ഷാജി അത് കൊണ്ടൊന്നും കുലുങ്ങിയില്ല.

"വിശുദ്ധ പൗലോസ്‌ പറയുന്നത് പോലും ഞാന്‍ വക വെയ്ക്കാറില്ല. അപ്പോഴാ,ഒരു ചീള് നീരാളി പൗലോസ്‌. " നമ്മുടെ കഥാനായകന്‍ സ്ഥലത്തെ ഒരു പ്രധാന യുക്തിവാദിയും നിരീശ്വരവാദിയും ആണ്. അപ്പൊ പിന്നെ ഇതു പോലത്തെ പിന്തിരിപ്പന്‍ ആശയങ്ങള്‍ക്ക് അടിമപ്പെടാന്‍ പാടില്ലല്ലോ. അത് കൊണ്ട്, ജെര്‍മനി ജെയ്ക്കുമെന്നു ഷാജി ഉറച്ചു വിശ്വസിച്ചു.അത് ക്ലോസേയിലും(Klose) പെടെല്സ്കിയിലും(Podolski) ഉള്ള വിശ്വാസം കൊണ്ട് മാത്രമല്ല. അസംബന്ധങ്ങള്‍ക്ക് മീതെ യുക്തിഎപ്പോഴും വിജയം കൈവരിക്കുമെന്ന് ഷാജിക്ക് ഉറപ്പായിരുന്നു .

പക്ഷെ കളി കഴിഞ്ഞപ്പോള്‍ ഷാജി അന്തം വിട്ടു. ഇംഗ്ലണ്ട്, അര്‍ജെന്റിന മുതലായ അതികായന്മാരെ തകര്‍ത്തുസെമിയില്‍ പ്രവേശിച്ച ജെര്‍മനിക്ക് , അവരുടെ ഉശിരൊന്നും സ്പാനിഷ് കാള കൂറ്റന്മാരുടെ അടുത്ത് പ്രകടിപ്പിക്കാനയില്ല . ജെര്‍മനിക്ക് ബോള്‍ തൊടാന്‍ പോലും കിട്ടിയില്ല എന്ന് പറയുന്നതാവും കൂടുതല്‍ ശരി. ജെര്‍മനിയുടെ സെമിപ്രതീക്ഷകള്‍കകൊപ്പം തകര്‍ന്നത് ഷാജിയുടെ യുക്തിവാദവുമായിരുന്നു . ആ പരട്ട നീരാളിയാണ് ജെര്‍മനിയുടെ പരാജയ കാരണം എന്ന് ഷാജി വിശ്വസിച്ചു. അതിനെ വറുത്തു തിന്നാന്‍ ബെര്‍ലിനിലേക്ക് വിമാന ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്നതിനെ പറ്റിയുള്ള ആലോചനയിലാണ് പുള്ളി.


പക്ഷെ കഷ്ടമെന്നു പറയട്ടെ. മൂന്നാം
സ്ഥാനത്തേക്കുള്ള മത്സരത്തിലും നീരാളി കുട്ടന്റ്റെ പ്രവചനം ശരിയായി. ജീവിതത്തില്‍ ഒരിക്കിലും പിന്തുനചിട്ടില്ലാത്ത ഉറുഗ്വേ ടീമിനെയാണ് ഷാജി അന്ന് പിന്തങ്ങിയത്. ആവേശോജ്വലമായ മത്സരത്തില്‍ ജെര്‍മനി ഉറുഗ്വയെ പരാജയപെടുത്തി.ഇതെന്തു മറിമായം? ഷാജി ചിന്തിച്ചു.

ഫ്യ്നലില്‍ സ്പയിനിനെ ആണ് നീരാളി പിന്തുണച്ചത്‌. അതില്‍ ഷാജിക്ക് അത്ഭുതം ഒന്നും തോന്നിയില്ല. യേത് പോലീസുകാരനും
അത് പ്രവചിക്കാന്‍ പറ്റും. നല്ല ഒത്തിണക്കത്തോടെ കളിക്കുന്ന സ്പയിനിനു മുന്നില്‍, പഴയ മാസ്മരികത അവകാശപെടനില്ലാത്ത ഹോല്ലണ്ടിനു പ്രത്യേകിച്ചൊന്നും ചെയ്യാനാവില്ല എന്ന് ഷാജിക്ക് ഉറപ്പായിരുന്നു. അത് പോലെ സംഭവിക്കുകയും ചെയ്തു. ഒരു തരം കബഡി കളി ശൈലിയായിരുന്നു ഹോല്ലണ്ട് പുറത്തെടുത്തത്. എത്ര ഫൌലായിരുന്നു മത്സരത്തില്‍. ഡച് ടീമിലെ എട്ടു പേര്‍ക്കാണ് മഞ്ഞ കാര്‍ഡ് കിട്ടിയത്. ഒരു കളിക്കാരന് റെഡ് കാര്‍ഡും കിട്ടി.


മത്സരത്തിന്റെ ഉദ്വേഗത്തിന് ശമനമായത് നൂറ്റി പതിനാറാം മിനിടിലാണ്. മനോഹരമായ ഒരു മുന്നേറ്റത്തിന്റെ പരിണിത ഫലമായി വന്ന ഒരു ഗോള്‍. ആന്ദ്രെ ഇനിഎസ്ടയനു(ANDRES INIESTA) ഗോള്‍ അടിച്ചത്. അതോടെ കാര്യങ്ങള്‍ക്ക് ഒരു തീരുമാനമായി.സ്പയിന്‍ ലോക കപ്പു ജേതാക്കള്‍ ആയി.

അങ്ങനെ ഒരു മാസം നീണ്ടു നിന്ന ഫുട്ബോള്‍ മാമാങ്ങതിനു തിരശീല വീണു. ഷാജിക്ക് വല്ലാത്ത ഹൃദയ വേദന തോന്നി. പൂര്‍ണ ഹൃദയം നല്‍കി സ്നേഹിച്ച പ്രേയസി അകാലത്തില്‍ പിരിഞ്ഞു പോകുമ്പോള്‍ തോന്നുന്ന അനുഭൂതി. ഹാ,അതാണ് ജീവിതം. എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ട്. ഇനി ദൈനംദിന ജീവിതത്തിലെ വിരസതയിലേക്ക്‌ മടങ്ങണം. ഒരു മാസത്തോളം മെസ്സിയും രോബ്ബനും വിയ്യയും നിറഞ്ഞു നിന്ന മണ്‍സൂണ്‍ രാത്രികള്‍ക്ക് ഇനി കൂട്ട് കൊതുക് കടിയും അയലത്തെ സുന്ദരിയെ കുറിച്ചുള്ള ഭാവനകളും. വുവുസേലയുടെ മുഴക്കത്തിനു പകരമാകുമോ കൊതുകിന്റെ മൂളല്‍? വാതു വെയ്പ്പുകള്‍ക്കും ചൂടേറിയ ചര്‍ച്ചകള്‍ക്കും വിട. നാല് വര്‍ഷത്തേക്ക് എല്ലാം ശാന്തം. നീരാളി
പൌലോസിനെ വെറുതെ വിടാന്‍ ഷാജി തീരുമാനിച്ചു. പാവം. എങ്ങനെയെങ്കിലും ജീവിച്ചു പോകട്ടെ. ഇനി രണ്ടായിരത്തി പതിനാലില്‍ ബ്രസീലില്‍ പോകാന്‍ തീരുമാനിച്ചിരിക്കുകയാണ് ഷാജി. നാട്ടിലെ കരണ്ട് കട്ട് കാരണം പകുതി കളി കാണാന്‍ പറ്റിയില്ല. നേരിട്ട് കാണുമ്പോള്‍ ശല്യം ഇല്ലല്ലോ. കൂടാതെ നല്ല സാംബ സുന്ദരിമാരുമായി തന്റെ തത്വങ്ങള്‍ പങ്കു വെയ്ക്കുകയും ചെയ്യാം. അതിനു വേണ്ടി കുറച്ചു കാശുണ്ടാകണം. അതിനുള്ള വഴി നോക്കട്ടെ. അപ്പോള്‍, കാണാം. അങ്ങ് റിയോ ദേ ജെനിരിയയില്‍.
***********************************************************************
എം. എസ്. ചന്ദ്രന്കുന്നേല്‍


1 comment:

  1. M.S Chandrankunnel.....nalkunaal thande prakalbhyam theliyikkunnu....here is another gem....relish it....not in haste...

    ReplyDelete